കേരളത്തിലെ ഏറ്റവും വലിയ പോളിടെക്നിക്ക് ഇനി കടുത്തുരുത്തിക്ക് സ്വന്തം, ഉദ്ഘാടനം ജൂൺ 8-ന്
കോട്ടയം:കേരളത്തിലെ ഏറ്റവും വിസ്തൃതവും സൗകര്യപ്രദവുമായ പോളിടെക്നിക് കെട്ടിടം കടുത്തുരുത്തിയിൽ പൂർത്തിയായി. ഗവണ്മെന്റ് പോളിടെക്നിക്കിന്റെ ഉദ്ഘാടനം ജൂണ്‍ 8-ന് 4 മണിക്ക്. പോളിടെക്നിക് കോളജ് കാന്പസിൽ വച്ചു നടക്കും. മോൻസ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും പങ്കെടുക്കും. ഓൾ ഇന്ത്യാ കൗണ്‍സിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷന്റെയും സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെയും (എഐസിടിഇ) അനുമതി ഇക്കാര്യത്തിൽ ലഭിച്ചു കഴിഞ്ഞു.
നായനാർ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.ജെ. ജോസഫാണ് 2000 ത്തിൽ കടുത്തുരുത്തിയിൽ പോളിടെക്നിക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്. പിന്നീട് മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ മുട്ടുചിറയിലെ സ്കൂൾ കെട്ടിടവും വാടക കെട്ടിടവും സജ്ജമാക്കി പോളിടെക്നിക്കിന്റെ പ്രവർത്തനമാരംഭിക്കാൻ നടപടി സ്വീകരിച്ചു, 2000ത്തിൽ തന്നെ ക്ലാസുകൾ ആരംഭിച്ചു. പിന്നീട് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാതെ വന്നതിന്റെ പേരിൽ എഐസിടിഇയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യമുണ്ടായതോടെ ശക്തമായ സമരത്തിന് കടുത്തുരുത്തിയിൽ ജനപ്രതിനിധികളും വിദ്യാർഥികളും തുടക്കം കുറിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കടുത്തുരുത്തി പഞ്ചായത്ത് പോളിടെക്നിക്കിന് ആവശ്യമായ സ്ഥലം ആപ്പാഞ്ചിറയിൽ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ എട്ട് ഏക്കർ സ്ഥലം പോളിടെക്നിക്കിന് കൈമാറികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. 2008-2009 ൽ മോൻസ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് ആപ്പാഞ്ചിറയിൽ പോളിടെക്നിക്ക് കെട്ടിടം നിർമിക്കാൻ ആദ്യഘട്ടമായി ഫണ്ട് അനുവദിച്ചത്. ആദ്യഘട്ടമായി നടപ്പാക്കിയ നിർമാണ പ്രവർത്തനങ്ങളുടെ തുടർച്ചയായി യുഡിഎഫ് സർക്കാർ 2012ൽ കെട്ടിട നിർമാണത്തിനാവശ്യമായ 15 കോടി രൂപ അനുവദിക്കുകയും ഇതുപയോഗിച്ചു സമുച്ചയം പൂർത്തിയാക്കുകയുമായിരുന്നു. പിന്നീട് റോഡ് സൗകര്യം പൂർത്തീകരിക്കുന്നതിനും മറ്റ് ആവശ്യങ്ങൾ നിറവേറ്റാനുമായി 3.50 കോടി രൂപ ധനകാര്യമന്ത്രിയായിരിക്കെ കെ.എം. മാണി അനുവദിച്ചിരുന്നു. ഈ പ്രവർത്തിയുടെ അന്തിമഘട്ട നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.